നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

പരസ്പരം സഹായിക്കുക

2002 കോമൺ വെൽത്ത് ഗെയിമുകളിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക ബോളിവുഡ് ചിത്രമാണ് ചക് ദേ! ഇന്ത്യ. ഒരു പ്രധാന രംഗത്തിൽ, നടൻ ഷാരൂഖ് ഖാൻ അവതരിപ്പിച്ച പരിശീലകൻ, ടീമിനെ സൗഹൃദവും ഒത്തൊരുമയും വികസിപ്പിക്കാൻ സഹായിക്കുന്നു. തുടക്കത്തിൽ കളിക്കാർ സ്വയം പരിചയപ്പെടുത്തുമ്പോൾ, അവരുടെ പേരും തുടർന്ന് അവരുടെ സംസ്ഥാനത്തിന്റെ പേരും പറഞ്ഞു തുടങ്ങും. എന്നിരുന്നാലും, അവർ മേലിൽ ഒരു സംസ്ഥാനത്തിന്റേതല്ലെന്നും മറിച്ച് അവർ ഒരു ടീമാണെന്നും അദ്ദേഹം അവരെ പഠിപ്പിക്കുന്നു - ടീം ഇന്ത്യ. പരസ്പര പിന്തുണയുടെ ഈ മനോഭാവം അവരെ വിജയിപ്പിക്കാനും ഒടുവിൽ ലോക വേദിയിൽ വിജയം നേടാനും സഹായിക്കുന്നു.

ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ ആളുകൾ പരസ്പരം സഹായിക്കാൻ സന്നദ്ധതയുള്ളർ ആകണമെന്നാണ്. "അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ" എന്ന് അപ്പോസ്തലനായ പൗലോസ് തെസ്സലോനിക സഭയെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സ്. 5:11)

ക്രിസ്തുവിൽ ജീവന്റെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്ക് പരസ്പരം പിന്തുണ ആവശ്യമാണ്. ചിലപ്പോൾ അത് ബുദ്ധിമുട്ടുന്ന ഒരാളെ ശ്രദ്ധിക്കുക, പ്രായോഗിക ആവശ്യം നൽകുക, അല്ലെങ്കിൽ കുറച്ച് പ്രോത്സാഹന വാക്കുകൾ സംസാരിക്കുക എന്നിവ ആയിരിക്കാം. നമുക്ക് വിജയങ്ങൾ ആഘോഷിക്കാം, ബുദ്ധിമുട്ടുകളിൽ ശക്തിക്കായി പ്രാർത്ഥിക്കാം അല്ലെങ്കിൽ വിശ്വാസത്തിൽ വളരാൻ പരസ്പരം വെല്ലുവിളിക്കാം. അങ്ങനെ എല്ലാത്തിലും നമുക്ക് "തമ്മിൽ എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കാൻ" സാധിക്കും.(വാ.15)

യേശുവിലുള്ള മറ്റു വിശ്വാസികളോടൊത്ത് ദൈവത്തിൽ ആശ്രയിക്കുമ്പോൾ എങ്ങനെയുള്ള സൗഹാർദമാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക?

തെറ്റിദ്ധാരണയില്ല

നമ്മുടെ വീടുകളിലെ സ്മാർട്ട് ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അലക്‌സാ, സിരി, മറ്റ് വോയ്‌സ് അസിസ്റ്റന്റുകൾ നാം പറയുന്നതിനെ ഇടയ്ക്കിടെ തെറ്റിദ്ധരിക്കാറുണ്ട്. ഒരു ആറു വയസ്സുകാരി തന്റെ കുടുംബത്തിന്റെ പുതിയ ഉപകരണത്തോട് കുക്കികളെയും ഒരു ഡോൾഹൗസിനെയും കുറിച്ച് സംസാരിച്ചു. പിന്നീട് അവളുടെ അമ്മയ്ക്ക് ഒരു ഇമെയിൽ ലഭിച്ചു, ഏഴ് പൗണ്ട് കുക്കികളും 170 ഡോളറിന്റെ ഡോൾഹൗസും അവളുടെ വീട്ടിലേക്ക് അയച്ചിട്ടുണ്ടത്രേ. ഒരിക്കലും ഓൺലൈനിൽ ഒന്നും വാങ്ങിയിട്ടില്ലാത്ത ഒരു ലണ്ടൻ നിവാസിയുടെ സംസാരിക്കുന്ന തത്ത, അവളുടെ അറിവില്ലാതെ സ്വർണ്ണ സമ്മാന ബോക്‌സുകളുടെ ഒരു പാക്കേജിന് ഓർഡർ കൊടുത്തു. ഒരു വ്യക്തി അവരുടെ ഉപകരണത്തോട് ''ലിവിംഗ് റൂം ലൈറ്റുകൾ ഓണാക്കാൻ'' ആവശ്യപ്പെട്ടു, ''ഇവിടെ പുഡ്ഡിംഗ് റൂം ഇല്ല'' എന്നത് മറുപടി നൽകി.

നാം ദൈവവുമായി സംസാരിക്കുമ്പോൾ അവന്റെ ഭാഗത്തുനിന്ന് അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല. അവന് ഒരിക്കലും ആശയക്കുഴപ്പമുണ്ടാകുന്നില്ല, കാരണം നമ്മുടെ ഹൃദയങ്ങളെ നമ്മേക്കാൾ നന്നായി അവനറിയാം. ആത്മാവ് ഒരേസമയം നമ്മുടെ ഹൃദയത്തെ ശോധനചെയ്യുകയും ദൈവേഷ്ടം മനസ്സിലാക്കുകയും ചെയ്യുന്നു. നമ്മെ പക്വതയുള്ളവരാക്കുന്നതിനും നമ്മെ തന്റെ പുത്രനെപ്പോലെയാക്കുന്നതിനുമുള്ള തന്റെ നല്ല ഉദ്ദേശ്യത്തെ ദൈവം നിറവേറ്റുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് റോമിലെ സഭകളോട് പറഞ്ഞു (റോമർ 8:28). ''നമ്മുടെ ബലഹീനത'' നിമിത്തം വളരാൻ നമുക്ക് എന്താണ് വേണ്ടതെന്ന് നമുക്കറിയില്ലെങ്കിലും, ആത്മാവ് നമുക്കുവേണ്ടി ദൈവഹിതമനുസരിച്ച് പ്രാർത്ഥിക്കുന്നു (വാ. 26-27).

ദൈവത്തോട് എങ്ങനെ സ്വയം പ്രകടിപ്പിക്കുമെന്നതിനെക്കുറിച്ചു പ്രയാസപ്പെടുന്നുണ്ടോ? എന്ത് അല്ലെങ്കിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് മനസ്സിലാകുന്നില്ലേ? ഹൃദയത്തിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത് പറയുക. ദൈവാത്മാവ് ദൈവഹിതം മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യും.

സ്‌നേഹത്തിന്റെ യഥാർത്ഥ സ്വഭാവം

മഹാമാരിക്കാലത്തെ ലോക്ക്ഡൗണിന്റെ സമയത്ത്, ജെറി തന്റെ ഫിറ്റ്‌നസ് സെന്റർ അടയ്ക്കാൻ നിർബന്ധിതനാകുകയും മാസങ്ങളോളം വരുമാനമില്ലാതെ കഴിയേണ്ടിവരികയും ചെയ്തു. വൈകുന്നേരം 6 മണിക്ക് തന്റെ ഒരു സുഹൃത്തിനെ ചെന്നു കാണാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം, ഒരു ദിവസം അദ്ദേഹത്തിനു ലഭിച്ചു. എന്തിനാണെന്ന് ജെറിക്ക് നിശ്ചയമില്ലായിരുന്നു, എങ്കിലും അവിടെയെത്തി. താമസിയാതെ പാർക്കിംഗ് സ്ഥലത്തേക്കു കാറുകൾ വരാൻ തുടങ്ങി. ആദ്യത്തെ കാറിലെ ഡ്രൈവർ കെട്ടിടത്തിനടുത്തുള്ള നടപ്പാതയിൽ ഒരു ബാസ്‌ക്കറ്റ് വെച്ചു. പിന്നാലെ ഒന്നിനു പുറകെ ഒന്നായി കാറുകൾ വന്നു (ഏകദേശം അമ്പതെണ്ണം). കാറിലിരുന്നവർ കൈവീശിയും ''ഹലോ'' പറഞ്ഞും ജെറിയെ അഭിവാദ്യം ചെയ്യുകയും ബാസ്‌കറ്റിൽ സാധനങ്ങളും പണവും നിക്ഷേപിക്കുകയും ചെയ്തു. ചിലർ ത്യാഗപരമായിട്ടാണ് പണം നൽകിയത്; എല്ലാവരും അവനെ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ സമയം ചിലവഴിച്ചു.

അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, സ്‌നേഹത്തിന്റെ യഥാർത്ഥ സ്വഭാവം ത്യാഗപൂർണ്ണമാണ്. അപ്പൊസ്തലന്മാരുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മക്കദോന്യക്കാർ ''പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും'' നൽകിയതായി പൗലൊസ് കൊരിന്ത്യരോട് വിശദീകരിച്ചു (2 കൊരിന്ത്യർ 8:4). പൗലൊസിനും ദൈവജനത്തിനും ദാനം ചെയ്യാനുള്ള അവസരത്തിനായി അവർ പൗലൊസിനോട് ''അപേക്ഷിക്കുകപോലും'' ചെയ്തു. യേശുവിന്റെ ത്യാഗ ഹൃദയമായിരുന്നു അവരുടെ ദാനത്തിന്റെ അടിസ്ഥാനം. ഒരു ദാസനായി ഭൂമിയിലേക്കു വരാനും തന്റെ ജീവൻ നൽകാനും അവൻ സ്വർഗ്ഗത്തിലെ സമ്പത്ത് ഉപേക്ഷിച്ചു. ''യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും ... നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്നു'' (വാ. 9).

മറ്റുള്ളവരുടെ ആവശ്യങ്ങൾ സ്‌നേഹപൂർവ്വം നിറവേറ്റുന്നതിനായി ''ഈ ധർമ്മകാര്യത്തിലും മുന്തിവരുവാൻ'' നമുക്കും ദൈവത്തോട് അപേക്ഷിക്കാം. 

കേള്‍ക്കുകയും പഠിക്കുകയും

തെരുവിന്റെ ഒരു വശത്ത് ഒരു വീട്ടുടമസ്ഥന്‍ തന്റെ മുറ്റത്ത് ഒരു വലിയ രാഷ്ട്രീയ പതാക ഉയര്‍ത്തിക്കെട്ടിയിരുന്നു. ഒരു വലിയ ട്രക്ക് ഡ്രൈവ്‌വേയില്‍ കിടക്കുന്നു. ഇതിന്റെ വശത്തെ വിന്‍ഡോയില്‍ പതാക വരച്ചിരിക്കുന്നു, പിന്നിലെ ബമ്പര്‍ നിറയെ ദേശസ്‌നേഹ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു. തെരുവിന്റെ മറുവശത്തുള്ള ഒരു അയല്‍ക്കാരന്റെ മുറ്റത്ത്, വാര്‍ത്തകളില്‍ വരുന്ന നിലവിലെ സാമൂഹികനീതി പ്രശ്നങ്ങളെ സംബന്ധിച്ച മുദ്രാവാക്യങ്ങള്‍, വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഈ വീടുകളിലെ ആളുകള്‍ പരസ്പരം വൈരാഗ്യത്തിലാണോ അതോ സുഹൃത്തുക്കളാണോ? നാം അത്ഭുതപ്പെട്ടേക്കാം. രണ്ടു കുടുംബങ്ങളും യേശുവില്‍ വിശ്വസിക്കുന്നവരാകാന്‍ സാധ്യതയുണ്ടോ? യാക്കോബ് 1:19-ലെ വാക്കുകള്‍ അനുസരിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു: ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.'' മിക്കപ്പോഴും നാം നമ്മുടെ അഭിപ്രായങ്ങളെ ധാര്‍ഷ്ട്യത്തോടെ മുറുകെ പിടിക്കുകയും മറ്റുള്ളവര്‍ എന്താണു ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. മാത്യു ഹെന്റി കമന്ററി ഇപ്രകാരം പറയുന്നു: ''എല്ലാ വശത്തുനിന്നുമുള്ള യുക്തിയും സത്യവും കേള്‍ക്കാന്‍ നാം വേഗതയുള്ളവരായിരിക്കണം, സംസാരിക്കാന്‍ മന്ദഗതിയുള്ളവരുമായിരിക്കണം. . . നാം സംസാരിക്കുമ്പോള്‍ കോപമുളവാക്കുന്നതൊന്നുമുണ്ടാകരുത്.''  

ആരോ പറഞ്ഞു, ''പഠനത്തിന് കേള്‍ക്കേണ്ടതാവശ്യമാണ്.'' നാം ദൈവത്തിന്റെ സ്‌നേഹാത്മാവില്‍ നിറയുകയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രമേ യാക്കോബിന്റെ പുസ്തകത്തില്‍നിന്നുള്ള ദൈവത്തിന്റെ പ്രായോഗിക വാക്കുകള്‍ നിറവേറ്റാന്‍ നമുക്കു കഴിയൂ. നമ്മുടെ ഹൃദയത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനു സഹായിക്കാന്‍ അവിടുന്നു സന്നദ്ധനാണ്. കേള്‍ക്കാനും പഠിക്കാനും ഞങ്ങള്‍ തയ്യാറാണോ?

ദൈവത്തിന്റെ ശക്തി

അവര്‍ക്കു കുട്ടികളുണ്ടാകയില്ലെന്നു റെബേക്കയോടും റസ്സലിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദൈവത്തിനു മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു - പത്തുവര്‍ഷത്തിനുശേഷം റെബേക്ക ഗര്‍ഭം ധരിച്ചു. ഗര്‍ഭകാലം ആരോഗ്യകരമായിരുന്നു; വേദന തുടങ്ങിയപ്പോള്‍, ദമ്പതികള്‍ ആവേശത്തോടെ ആശുപത്രിയില്‍ എത്തി. എന്നിട്ടും പ്രസവവേദന കൂടുതല്‍ സമയം നീളുകയും തീവ്രമാകുകയും ചെയ്തു. റെബേക്കയുടെ ശരീരം പ്രസവത്തിനായി വേണ്ടത്ര പാകമായിരുന്നില്ല. ഒടുവില്‍, ഒരു അടിയന്തിര സിസേറിയന്‍ നടത്താമെന്നു ഡോക്ടര്‍ തീരുമാനിച്ചു. പേടിച്ചുപോയ റെബേക്ക തന്നെയും തന്റെ കുഞ്ഞിനെയും ചൊല്ലി വിഷമിച്ചു. ഡോക്ടര്‍ ശാന്തമായി അവള്‍ക്ക് ഉറപ്പുനല്‍കി, 'ഞാന്‍ എന്റെ പരമാവധി ചെയ്യും, പക്ഷേ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്, കാരണം ദൈവത്തിനു കൂടുതലായി ചെയ്യാന്‍ കഴിയും.'' അവള്‍ റെബേക്കയോടൊപ്പം പ്രാര്‍ത്ഥിച്ചു, പതിനഞ്ചു മിനിറ്റിനുശേഷം, ബ്രൂസ് എന്ന ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞു  ജനിച്ചു.

ദൈവത്തെയും അവിടുത്തെ ശക്തിയെയും ആശ്രയിക്കുന്നതിനെക്കുറിച്ച് ആ ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ശസ്ത്രക്രിയ ചെയ്യാനുള്ള പരിശീലനവും നൈപുണ്യവും തനിക്കുണ്ടെങ്കിലും, തന്റെ കൈകളെ നയിക്കാന്‍ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും സഹായിക്കേണ്ടതുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു (സങ്കീര്‍ത്തനം 121:1-2).

ദൈവത്തെ തങ്ങള്‍ക്കാവശ്യമാണെന്നു തിരിച്ചറിയുന്ന വളരെ പ്രഗത്ഭരായ ആളുകളെക്കുറിച്ചോ അല്ലെങ്കില്‍ ആരെയെങ്കിലും കുറിച്ചോ കേള്‍ക്കുന്നതു പ്രോത്സാഹജനകമാണ്.  കാരണം, സത്യസന്ധമായി പറഞ്ഞാല്‍ നമുക്കെല്ലാം െൈദവത്തെ ആവശ്യമാണ്. അവിടുന്നു ദൈവമാണ്; നാം അല്ല. 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്‍'' അവിടുന്നാണ് (എഫെസ്യര്‍ 3:20). ദൈവത്തില്‍നിന്നു പഠിക്കുവാനും പ്രാര്‍ത്ഥനയില്‍ അവിടുത്തെ വിശ്വസിക്കാനും ഒരു എളിയ ഹൃദയം നമുക്കുണ്ടായിരിക്കാം, കാരണം, നമുക്കു ചെയ്യുവാന്‍ കഴിയുന്നതിനെക്കാള്‍ അത്യന്തംപരമായി ചെയ്യുവാന്‍ അവിടുത്തേക്കു കഴിയും.

യേശുവിന്റെ ജനപ്രിയമല്ലാത്ത ആശയങ്ങള്‍

മൈക്ക് ബര്‍ഡന്‍, തന്റെ ചെറിയ പട്ടണത്തിലെ തന്റെ ചരിത്രസ്മാരകകടയില്‍ വെച്ച് പതിനഞ്ചു വര്‍ഷം, വിദ്വേഷ യോഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2012 ല്‍ ഭാര്യ, അയാളുടെ ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ഹൃദയം അയഞ്ഞു. തന്റെ വംശീയവീക്ഷണങ്ങള്‍ എത്രത്തോളം തെറ്റാണെന്ന് മനസ്സിലാക്കിയ അയാള്‍, ഇനിമേല്‍ അങ്ങനെ തുടരാന്‍ ആഗ്രഹിച്ചില്ല. അവരുടെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ട് തീവ്രവാദസംഘം തിരിച്ചടിച്ചു.

സഹായത്തിനായി അയാള്‍ എവിടേക്കാണു പോയതെന്നോ? അതിശയമെന്നു പറയട്ടെ, അയാള്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു പ്രാദേശിക പാസ്റ്ററുടെ അടുത്തേക്കു പോയി. പാസ്റ്ററും സഭയും മൈക്കിന്റെ കുടുംബത്തിനു കുറച്ചുകാലം വീടും പലചരക്കു സാധനങ്ങളും നല്‍കി. എന്തുകൊണ്ടാണു തങ്ങളെ സഹായിക്കുന്നതെന്നു ചോദിച്ചപ്പോള്‍, പാസ്റ്റര്‍ കെന്നഡി ഇങ്ങനെ വിശദീകരിച്ചു, “യേശുക്രിസ്തു ജനപ്രിയമല്ലാത്ത കുറെയധികം കാര്യങ്ങള്‍ ചെയ്തു. സഹായിക്കേണ്ടുന്ന സമയമാകുമ്പോള്‍, നിങ്ങള്‍ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു.'' പിന്നീടു മൈക്ക് കെന്നഡിയുടെ പള്ളിയില്‍ സംസാരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായതില്‍ കറുത്തവരുടെ സമൂഹത്തോടു ക്ഷമ ചോദിക്കുകയും ചെയ്തു.

ജനപ്രിയമല്ലാത്ത ചില ആശയങ്ങള്‍ യേശു, ഗിരിപ്രഭാഷണത്തില്‍ പഠിപ്പിച്ചു: “നിന്നോടു യാചിക്കുന്നവനു കൊടുക്കുക . . . നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്തായി 5:42, 44). നാം പിന്തുടരാന്‍ ദൈവം നമ്മെ വിളിക്കുന്നു എന്നു നാം ചിന്തിക്കുന്നതിന്റെ തലകീഴായ മാര്‍ഗ്ഗമാണിത്. അതു ബലഹീനതയാണെന്നു തോന്നുമെങ്കിലും, അതു ദൈവത്തിന്റെ ശക്തിയില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

നമ്മോട് ആവശ്യപ്പെടുന്ന വിധത്തില്‍ ഈ തലകീഴായ ജീവിതം നയിക്കാന്‍ നമുക്കു ശക്തി നല്‍കുന്നവനാണ് നമ്മെ പഠിപ്പിക്കുന്നയാള്‍.

നിങ്ങളോടുള്ള യേശുവിന്റെ വാഗ്ദത്തം

രോഹിതിന്റെ മാതാപിതാക്കള്‍ അവനെ ഷീലയെ ഏല്പിച്ചപ്പോള്‍ അവന്‍ നിലവിളിച്ചു. മമ്മിയും ഡാഡിയും ആരാധനയ്ക്കു പോയപ്പോള്‍ അവനെ ആദ്യമായിട്ടാണ് സണ്ടേസ്‌കൂള്‍ റ്റീച്ചറെ ഏല്പിച്ചത് - അത് അവനത്ര സന്തോഷമായിരുന്നില്ല. അവനു കുഴപ്പമൊന്നും വരില്ലെന്നു ഷില ഉറപ്പു നല്‍കി. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൊണ്ട് അവനെ ശാന്തനാക്കാമെന്നു ഷീല കരുതി. അവള്‍ അവനെ കസേരയില്‍ ഇരുത്തി ആട്ടി, ചുറ്റും കൊണ്ടു നടന്നു. അവിടിരിക്കുന്നത് എത്ര രസകരമായിരിക്കുമെന്നു പറഞ്ഞുനോക്കി. എന്നാല്‍ അതൊക്കെ അവന്റെ കണ്ണീരും ഉച്ചത്തിലുള്ള നിലവിളിയും വര്‍ദ്ധിപ്പിച്ചതേയുള്ളു. എന്നിട്ട് അവള്‍ അവന്റെ ചെവിയില്‍ ലളിതമായ മൂന്നു വാക്കുകള്‍ മന്ത്രിച്ചു: “ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും.'' പെട്ടെന്നു സമാധാനവും ആശ്വാസവുമുണ്ടായി.

ക്രൂശിക്കപ്പെട്ട ആഴ്ചയില്‍ യേശു തന്റെ സ്‌നേഹിതര്‍ക്ക് സമാനമായ ആശ്വാസവാക്കുകള്‍ നല്‍കി: 'എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും' (യോഹന്നാന്‍ 14:16-17). അവന്റെ പുനരുത്ഥാനത്തിനുശേഷം അവന്‍ അവര്‍ക്ക് ഈ വാഗ്ദാനം നല്‍കി: 'ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്' (മത്തായി 28:20). യേശു ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്കു പോകാനിരിക്കുകയാണ്, എന്നാല്‍ അവരോടു 'കൂടെയിരിക്കാനും' അവരില്‍ വസിക്കാനും അവിടുന്ന് ആത്മാവിനെ അയയ്ക്കും.

നമ്മുടെ കണ്ണുനീര്‍ ഒഴുകുമ്പോള്‍ ആത്മാവിന്റെ ആശ്വാസവും സമാധാനവും നാം അനുഭവിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുമ്പാള്‍ നമുക്ക് അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നു (യോഹന്നാന്‍ 14:26). ദൈവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവിടുന്ന് നമ്മുടെ കണ്ണുകള്‍ തുറക്കുന്നു (എഫെസ്യര്‍ 1:17-20), നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു (റോമര്‍ 8:26-27).

അവിടുന്ന് എന്നേക്കും നമ്മോടൊപ്പം വസിക്കുന്നു.

ദൈവത്തിന്റെ കഥാപുസ്തകം

മനോഹരമായ ദിവസം ആസ്വദിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാന്‍ നടക്കാനിറങ്ങി, താമസിയാതെ ഒരു പുതിയ അയല്‍ക്കാരനെ കണ്ടു. അയാള്‍ എന്നെ തടഞ്ഞുനിര്‍ത്തി സ്വയം പരിചയപ്പെടുത്തി: 'എന്റെ പേര് ജനസിസ്, എനിക്ക് ആറര വയസ്സായി.''

'ജനസിസ് ഒരുഗ്രന്‍ പേരാണ്! അത് ബൈബിളിലെ ഒരു പുസ്തകമാണ്,'' ഞാന്‍ മറുപടി നല്‍കി.

'എന്താണു ബൈബിള്‍?'' അവന്‍ ചോദിച്ചു.

'ദൈവം ലോകത്തെയും മനുഷ്യരെയും എങ്ങനെ സൃഷ്ടിച്ചു, അവന്‍ നമ്മെ എങ്ങനെ സ്‌നേഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദൈവത്തിന്റെ കഥാപുസ്തകമാണത്.''

അവന്റെ ജിജ്ഞാസയോടെയുള്ള പ്രതികരണം കേട്ടു ഞാന്‍ പുഞ്ചിരിച്ചു: 'എന്തുകൊണ്ടാണ് അവന്‍ ലോകത്തെയും ആളുകളെയും കാറുകളെയും വീടുകളെയും സൃഷ്ടിച്ചത്? എന്റെ പടം അവന്റെ പുസ്തകത്തിലുണ്ടോ?''

എന്റെ പുതിയ സുഹൃത്തായ ജനസിസിന്റെയോ നമ്മുടെയോ അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ചിത്രം തിരുവെഴുത്തുകളില്‍ ഇല്ലെങ്കിലും, നമ്മള്‍ ദൈവത്തിന്റെ കഥാപുസ്തകത്തിന്റെ വലിയ ഭാഗമാണ്. ഉല്പത്തി 1 ല്‍ 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു'' (വാ. 27) എന്നു നാം കാണുന്നു. ദൈവം അവരോടൊപ്പം തോട്ടത്തില്‍ നടന്നു, തുടര്‍ന്ന് അവരുടെ സ്വന്തം ദൈവമാകാനുള്ള പ്രലോഭനത്തിന് വഴങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി (അധ്യായം 3). പിന്നീട് തന്റെ സ്‌നേഹത്തില്‍, അവന്റെ പുത്രനായ യേശു വീണ്ടും നമ്മോടൊപ്പം നടക്കാന്‍ വന്നതിനെക്കുറിച്ചും നമ്മുടെ പാപമോചനത്തിനും അവന്റെ സൃഷ്ടിയുടെ പുനഃസ്ഥാപനത്തിനുമായി ഒരു പദ്ധതി കൊണ്ടുവന്നതിനെക്കുറിച്ചും ദൈവം തന്റെ പുസ്തകത്തില്‍ പറഞ്ഞു.

നാം ബൈബിളിലേക്കു നോക്കുമ്പോള്‍, നാം അവനെ അറിയാനും അവനുമായി സംസാരിക്കാനും നമ്മുടെ ചോദ്യങ്ങള്‍ അവനോട് ചോദിക്കാനും നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. നമുക്ക് സങ്കല്പിക്കാവുന്നതിലുമധികം അവന്‍ നമ്മെ കരുതുന്നു.

ആഹ്ലാദകരമായ ഒരു ആഘോഷം

എന്റെ സുഹൃത്ത് ഡേവിന്റെ കൗമാരക്കാരിയായ മകള്‍ മെലിസയുടെ മരണത്തിന് ഒരു വര്‍ഷം മുമ്പ് എന്റെ സുഹൃത്ത് ഷാരോണ്‍ അന്തരിച്ചു. ഇരുവരും വാഹനാപകടത്തിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു രാത്രി ഷാരോണും മെലിസയും എന്റെ സ്വപ്‌നത്തില്‍ വന്നു. ഒരു വലിയ വിരുന്നു ഹാളില്‍ തോരണങ്ങള്‍ തൂക്കിയിട്ടുകൊണ്ട്് അവര്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു; ഞാന്‍ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ അവര്‍ എന്നെ അവഗണിച്ചു. വെള്ള വിരിപ്പുള്ള ഒരു നീളമുള്ള മേശയില്‍ സ്വര്‍ണ്ണപ്പാത്രങ്ങളും ചഷകങ്ങളും സജ്ജീകരിച്ചിരുന്നു. അലങ്കരിക്കാന്‍ സഹായിക്കട്ടെ എന്ന് ഞാന്‍ ചോദിച്ചെങ്കിലും ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതായി തോന്നിയില്ല.

എന്നാല്‍ ഷാരോണ്‍ പറഞ്ഞു, 'ഈ പാര്‍ട്ടി മെലിസയുടെ വിവാഹ സല്‍ക്കാരമാണ്.'

'ആരാണ് വരന്‍?'' ഞാന്‍ ചോദിച്ചു.

അവര്‍ പ്രതികരിച്ചില്ല, എങ്കിലും അറിയാമെന്ന മട്ടില്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. ഒടുവില്‍, എനിക്കതു മനസ്സിലായി - യേശു!

'യേശുവാണ് മണവാളന്‍' ഞാന്‍ ഉണര്‍ന്നുകൊണ്ടു മന്ത്രിച്ചു.

യേശു മടങ്ങിവരുമ്പോള്‍ അവന്റെ വിശ്വാസികള്‍ ഒരുമിച്ച് പങ്കിടുന്ന സന്തോഷകരമായ ആഘോഷത്തെയാണ് എന്റെ സ്വപ്‌നം ഓര്‍മ്മിപ്പിക്കുന്നത്. വെളിപ്പാടില്‍ 'കുഞ്ഞാടിന്റെ കല്യാണ വിരുന്ന്'' (19:9) എന്ന വിശിഷ്ട വിരുന്നായി അതിനെ ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ആദ്യ വരവിനായി ആളുകളെ ഒരുക്കിയ യോഹന്നാന്‍ സ്‌നാപകന്‍ അവനെ 'ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് വിളിച്ചു (യോഹന്നാന്‍ 1:29). അവന്‍ യേശുവിനെ 'മണവാളന്‍'' എന്നും തന്നെത്തന്നെ അവനെ കാത്തിരിക്കുന്ന 'സ്‌നേഹിതന്‍' (തോഴന്‍) എന്നും വിശേഷിപ്പിച്ചു (3:29).

ആ വിരുന്നു ദിനത്തിലും നിത്യതയിലും, നാം നമ്മുടെ മണവാളനായ യേശുവിനോടും ഷാരോണ്‍, മെലിസ, മറ്റെല്ലാ ദൈവജനത്തോടും ഒപ്പം അന്തമില്ലാത്ത കൂട്ടായ്മ ആസ്വദിക്കും.

അതു പിഴുതെടുക്കുക

റെബേക്കയുടെ സഹോദരനും സഹോദര ഭാര്യയും തമ്മില്‍ വിവാഹ പ്രശ്‌നങ്ങളുണ്ടാകാന്‍ തുടങ്ങിയപ്പോള്‍, അവരുടെ അനുരഞ്ജനത്തിനായി റെബേക്ക മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ വിവാഹമോചനം നേടി. തുടര്‍ന്ന് അവളുടെ നാത്തൂന്‍ കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി, അവരുടെ അച്ഛന്‍ എതിര്‍ത്തതുമില്ല. താന്‍ വളരെ സ്‌നേഹിച്ചിരുന്ന സഹോദരപുത്രിമാരെ റെബേക്ക പിന്നെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പറഞ്ഞു, ''ഈ സങ്കടം സ്വന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിനാല്‍, എന്റെ ഹൃദയത്തില്‍ ഒരു കൈപ്പിന്റെ വേരു മുളയ്ക്കാന്‍ ഞാന്‍ അനുവദിച്ചു. അത് എന്റെ കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിക്കാന്‍ തുടങ്ങി.''

കൈപ്പിലേക്കു വളര്‍ന്ന ഒരു ദുഃഖം ഹൃദയത്തില്‍ കൊണ്ടുനടന്ന നൊവൊമി എന്ന സ്ത്രീയെക്കുറിച്ച് രൂത്തിന്റെ പുസ്തകം പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു അന്യദേശത്തു വെച്ചു മരിച്ചു, പത്തുവര്‍ഷത്തിനുശേഷം അവളുടെ രണ്ടു പുത്രന്മാരും മരിച്ചു. മരുമകളായ രൂത്തിനോടും ഒര്‍പ്പായോടും ഒപ്പം (1:3-5) അവള്‍ നിരാലംബയായി. നൊവൊമിയും രൂത്തും നവോമിയുടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അവരെ കണ്ട് പട്ടണം മുഴുവനും ആവേശത്തിലായി. എന്നാല്‍ നൊവൊമി തന്റെ സുഹൃത്തുക്കളോട് പറഞ്ഞു: ''നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വ്വശക്തന്‍ എന്നോട് ഏറ്റവും കയ്പ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു' (വാ. 20-21).

നിരാശയെ അഭിമുഖീകരിക്കാത്തതും അതു കൈപ്പിലേക്ക് മാറാനുള്ള പ്രലോഭനത്തെ നേരിടാത്തതുമായി ആരാണുള്ളത്? ആരെങ്കിലും വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുന്നു, ഒരു പ്രതീക്ഷ നിറവേറ്റുന്നില്ല, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നുള്ള ആവശ്യങ്ങള്‍ നമ്മെ നീരസപ്പെടുത്തുന്നു. നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മോടുതന്നെയും ദൈവത്തോടും സമ്മതിക്കുമ്പോള്‍, കയ്പുള്ള സത്തയുടെ വേരുകള്‍ കുഴിച്ചെടുക്കാന്‍ നമ്മുടെ ആര്‍ദ്രതയുള്ള തോട്ടക്കാരന് നമ്മെ സഹായിക്കാനാകും-അവ എത്ര ചെറുതാണെങ്കിലും അല്ലെങ്കില്‍ വര്‍ഷങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നതാണെങ്കിലും. അവയ്ക്കു പകരം മധുരവും സന്തോഷവും ഉള്ള ആത്മാവിനെ പകരാന്‍ അവനു കഴിയും.